ഒരു കൊടിയ ദുഷ്ടനായ കള്ളൻ ഒരു ദിവസം യാദൃശ്ചികമായി മരണാസന്നയായ ഒരു സ്ത്രീക്ക് അൽപം വെള്ളം കൊടുത്തു. ഒരു കൊട്ടേഷൻ സംഘത്തിനു നേതൃതം കൊടുത്ത് ധൃതിയിൽ യാത്ര ചെയ്തു കൊണ്ടിരുന്ന തസ്കര വീരന് സ്ത്രീയുടെ വേദന കണ്ടു സഹിക്കാനായില്ല.
സത്രീ അപ്പോൾ തന്നെ മരിച്ചു എങ്കിലും ടിയാൻ വളരെ അധികം വർഷങ്ങൾ മറ്റു കള്ളന്മാരെ പോലെ ജയിലിലും പുറത്തുമായി തൻറ്റെ സേവനങ്ങൾ തുടർന്നു കൊണ്ടിരുന്നു.
അവസാനം സംഭവബഹുലമായ ആ ജീവിതത്താളുകൾ യമാരാജാൻ മടക്കുന്നു.
ഈ മഹാപാപിയുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന നന്മയുടെ കുഞ്ഞു നാളങ്ങളിൽ ആകൃഷ്ടനായ ദൈവത്തിന് പോലും ഇയാളെ അവിടുത്തെ ഏറ്റവും കടുത്ത ശിക്ഷയായ തീനരകത്തിൽ നിന്നും രക്ഷിക്കാനായില്ല.
അതു ഇവിടുത്തെ തൂക്കി കൊല്ലലിനേക്കാൾ ഭയാനകം.
രക്ഷപെടാം എന്ന ആശയിൽ രണ്ടുമൂന്നു വർഷത്തെ ജയിൽ ജീവിതവും, ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന മരണഭയവും വേദനയുമാണ് ഇവിടുത്തെ മരണശിക്ഷയിൽ ഉള്ളത്.
എന്നാൽ അവിടെ കടുത്ത വേദനയിലും പീഡനങ്ങളിലും ഇനി ഒരിക്കലും തീരാത്ത നരക ജീവിതമാണ്.
ജന്നത്ത് കോടതിയിൽ കൂറ് മാറുന്ന സാക്ഷികൾ ഇല്ല.
ഘട്ടം ഘട്ടമായി ശിക്ഷകൾ ഇളവു ചെയ്യാൻ കീഴ്കോടതിയും, മേൽകോടതികളും ഇല്ല.
ദയാ ഹർജി പരിഗണിക്കുവാൻ പ്രസിഡന്റ്റും ഇല്ല.
പിന്നെ പ്രതിയെ രക്ഷിക്കാൻ മതങ്ങളും രാഷ്ട്രീയ പാർട്ടികളും ഇല്ല.
അങ്ങിനെ ജന്നത്ത് കോടതിയിൽ ഇരുന്നു ദൈവം നമ്മുടെ കഥാനായകനെ ജഹന്നത്തിലേക്ക് ദുഖത്തോടെ അയച്ചു.
പശ്ചാത്തപിക്കുന്ന കുറ്റവാളികളെ കുറ്റവിമുക്തരാക്കി നന്നാക്കി എടുക്കുവാനുള്ള വകുപ്പ് ദേവലോകത്ത് ഇല്ലായിരുന്നു.
മേഘങ്ങൾക്കിടയിലെ കലാപാനിയിലേക്ക് അദ്ധേഹത്തെ അയച്ച് യമരാജൻ ദിവസകണക്കുകൾ കൂട്ടി പെരുക്കി ഒപ്പിച്ചെടുത്തു.
എന്നാൽ ദേവഗണങ്ങളുടെ നിരത്തരമായ ആവശ്യം പരിഗണിച്ചു, ഈ അസുരവിത്തിനെ ഒരു ദിവസത്തേക്ക് പരീഷണാർത്ഥം ഭൂമിയിലേക്ക് അയക്കാം എന്നു ഭുലോകങ്ങളെ അമ്മാനമാടുന്ന ആ കരുണാമയൻ തീരുമാനിച്ചു.
അത് മറ്റു കള്ളന്മാരെ കുരുക്കുവാനുള്ള ഒരു വിദ്യയും ആയിരുന്നു.
അങ്ങിനെ ഒരു ദിവസം ഈ നരകവാസി ഭൂമിയിൽ എത്തുന്നു
ബാക്കി 24 മണിക്കൂർ
ആദ്യം തന്നെ തിരുഅനന്തപുരം, ചങ്ങനാശ്ശേരി, കോട്ടയം, മലപ്പുറം, കൊല്ലം, തിരുവല്ല , കുമ്പനാട് മുതലായ സ്ഥലങ്ങളിൽ എത്തി ഇന്ദ്രലോകത്തിൽ നിന്നു കിട്ടാത്ത ദൈവാനുഗ്രഹം മതിയാവോളം നുകർന്നു.
ആദ്യം എവിടെ പോയി എന്നു മറ്റുള്ളവർ അറിഞ്ഞാൽ പുലിവാലാകും എന്നു മനസിലാക്കിയ ഈ സൂത്രങ്ങളുടെ രാജൻ, യാത്രയുടെ വിവരങ്ങൾ രഹസ്യമായി സൂഷിച്ചു.
വന്ദിക്കേണ്ടവരെ വന്ദിക്കാൻ അദ്ദേഹം കുട്ടിക്കാലം മുതലേ പഠിച്ചിരുന്നു.
യമരാജൻ കൊട്ടേഷനെടുത്തവരെ വന്ദിച്ചാൽ പണി കിട്ടും എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ബുദ്ധിയായി അതൊക്കെ ഒഴിവാക്കി.
ബാക്കി 12 മണിക്കൂർ
രൂപിയായും, അരൂപിയായും നിമിഷങ്ങൾകൊണ്ട് എവിടെയും എത്താമെങ്കിലും സമയക്കുറവു കൊണ്ട് അദ്ധേഹത്തിൻറ്റെ പല പരിപാടികളും മാറ്റി വെക്കേണ്ടി വന്നു.
വടക്കൻ പാട്ടുകളിലെ 'തച്ചോളി', 'ആരോമൽ' എന്ന പോലെ 'കൊടി' , 'കീരി' മുതലായ സ്ഥാന പേരുകൾ ഉള്ള പലരെയും അതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു.
എന്നാൽ പല 'കൊടി' കളുടെയും ജീവനാഡികളായ, എന്നും തനിക്കു താങ്ങും തണലും ആയിരുന്ന ആരെയും, ഈ ഹൃദയമുള്ള ചെപ്പിടി വിദ്യകളുടെ മാന്ത്രിക രാജാവ് മറന്നില്ല.
അമ്മയെ കണ്ടതിലും കൂടുതൽ ജയിലുകളിലും മറ്റും കണ്ട മുഖങ്ങൾ വീണ്ടും കണ്ടപ്പോൾ, ദൈവത്തിൻറ്റെ പോലും ശ്രദ്ധ പിടിച്ചു പറ്റിയ നമ്മുടെ നായകൻറ്റെ ശബ്ദം ഇടറി.
ബാക്കി 4 മണിക്കൂർ
കരോട്പതിയിലെ ബച്ചനെ പോലെ ദേവലോകം ഓഫീസിൽ നിന്നും ഇടക്കിടെ സമയത്തിൻറ്റെ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു.
മനുഷ്യനല്ലാത്തത് കൊണ്ട് ഉദരനിമിത്തങ്ങളിൽ നിന്നും മുക്തനായ കവർച്ചയുടെ ഈ സൂപ്പർ മാൻ, താൻ പണ്ടു സംരക്ഷണം കൊടുത്തിരുന്ന കൊടി മരങ്ങളെയും, ഷാപ്പുകളേയും, മണൽ ലോറികളെയും, ആഫീസുകളെയും സ്നേഹത്തോടെ നോക്കി.
ബാക്കി 1 മണിക്കൂർ
ഏറ്റവും നെഞ്ചോട് ചേർത്തുവച്ച പരിപാടി അവസാനം ആക്കിയത് മറ്റൊന്നും കൊണ്ടല്ല.
തൻറ്റെ ഔദ്യോകിക ജീവിതത്തിൻറ്റെ ആരംഭ ദശയിൽ, ഒരു മെയ്യും ഒരു ഹൃദയവുമായി തന്നോടൊപ്പം നിന്ന നല്ലവരായ കൊച്ചു കള്ളന്മാരോടൊപ്പം
അവസാന നിമിഷങ്ങൾ ചിലവാക്കണം എന്നു നേരത്തെ തീരുമാനിച്ചിരുന്നു.
ഇപ്പോഴത്തെ അധോലോകവാസിയായ ഈ അത്ഭുത മോഷ്ടാവ് പിന്നീട് ഉയർച്ചയുടെ പടവുകൾ കയറിയപ്പോൾ കഥാ പുരുഷനിലെ ബാർബർ ബാലനെ പോലെ ഇവരാരും ഇദ്ദേഹത്തെ കാണുവാൻ എത്തിയിരുന്നില്ല.
ആരുടേയും കരളലിയിപ്പിക്കുന്ന സ്നേഹപ്രകടങ്ങൾക്ക് ഒടുവിൽ പ്രാണൻ വെടിഞ്ഞു നരകത്തിൽ എത്തിയ കാര്യം അവരോടു പറഞ്ഞു.
അവരോന്നിച്ചു ചോദിച്ചു.
ഹോ കഷ്ടം! നീ എങ്ങിനെ അവിടെ കഴിയുന്നു.
തൃലോകങ്ങൾ താണ്ടിയ തസ്കര രാജാവ് പറഞ്ഞു
അടി പൊളി ... വലിയ വലിയ ആൾക്കാരാണ് എവിടെയും.
പോപ്പുമാരും, സ്വാമിമാരും, പിന്നെ ഉന്നത നേതാക്കന്മാരും, ബിസിനെസ്സ്കാരും, സിനിമാക്കാരും, സർക്കാര് ജോലിക്കാരും .. ... പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ ഒരു ഗന്ധർവനെ പോലെ അയാൾ മാഞ്ഞു പോയി. മലയാറ്റൂരിൻറ്റെ യക്ഷിയെ പോലെ.
വീണ്ടും കാണാം എന്ന അവസാന വാക്ക് പറയുവാൻ അയാൾക്കു കഴിഞ്ഞില്ല.
ഒരു പക്ഷെ ഈ കൊച്ചു കള്ളന്മാരെ അയാൾ ഇനി ഒരിക്കലും കാണില്ലായിരിക്കാം.
(കഥാ ബിന്ദുവിനു ജോർജ് ബർണാഡ് ഷായോട് കടപ്പാട്)
ജേക്കബ് ജോണ്‍
തിരുവല്ല